വാത്സിംഗാം: ആര്‍ത്തലച്ചു പെയ്യാന്‍ ഇരമ്പിയെത്തിയ പെരുമഴയെ രണ്ടുപ്രാവശ്യം ശക്തമായ പ്രാര്‍ത്ഥനയിലൂടെ മാറ്റിക്കളയുന്ന രോമാഞ്ചഭരിതമായ കാഴ്ചക്കും നാലായിരത്തോളം വരുന്ന മരിയഭക്തരുടെ ഒത്തുകൂടലിനും വേദിയായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഏഴാമത് വാത്സിംഗാം തീര്‍ത്ഥാടനം ഇക്കഴിഞ്ഞ ശനിയാഴ്ച വാത്സിംഗാമിലെ കാത്തലിക് മൈനര്‍ ബസലിക്കയില്‍ നടന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സീറോ മലബാര്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കിയത് കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസിസമൂഹമാണ്.
മറു നാട്ടിലെ മാതൃസ്‌നേഹമായി യുകെയിലെ മലയാളി ക്രൈസ്തവര്‍ പരിശുദ്ധ കന്യകാമറിയത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ എത്രയാഴത്തില്‍ ഏറ്റെടുത്തിട്ടുണ്ട് എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഈ തീര്‍ത്ഥാടനം.
വിപരീത കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞു ജനസാഗരം തീര്‍ത്ത തീര്‍ത്ഥാടനത്തില്‍ മരിയന്‍ ഗീതങ്ങളും ജപമാലസൂക്തങ്ങളും ഹല്ലെലുയ്യ പ്രഘോഷണങ്ങളും അലയടിച്ച മാതൃ സങ്കേതം ഭക്തിസാന്ദ്രമായി. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ അമ്പതോളം പേരുള്‍ക്കൊണ്ട ഗായകസംഘം ആലപിച്ച ഗാനശുശ്രൂഷ സ്വര്‍ഗ്ഗീയ അനുഭൂതി പകര്‍ന്നു. വികാരി ജനറാള്‍ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗതസന്ദേശത്തോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി.
രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമര്‍പ്പിച്ചു തീര്‍ത്ഥാടന തിരുന്നാളിന് ആരംഭമായി. തുടര്‍ന്ന് രൂപതയുടെ ഇവാഞ്ചലൈശേഷന്‍ കമ്മീഷന്‍ പേഴ്‌സൺ സിസ്റ്റര്‍ ആന്‍ മരിയ SH നല്‍കിയ മരിയന്‍ പ്രഘോഷണ സന്ദേശം തീര്‍ത്ഥാടകരില്‍ മാതൃഭക്തി ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റവും അടിമവക്കല്‍ ശുശ്രൂഷയും ആരംഭിച്ചു. ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ പ്രദക്ഷിണം ആരംഭിച്ചു .കൈകളില്‍ ജപമാലയുമേന്തി, അധരങ്ങളില്‍ ആവേ മരിയ ഗീതങ്ങളും പാടി, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നാലായിരത്തോളം വരുന്ന വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങി.
രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ തീര്‍ത്ഥാടകര്‍ തങ്ങളുടെ ബാനറുകളുടെ പിന്നില്‍ അണിനിരന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമര്‍പ്പിച്ചും മാതൃവണക്ക ഗാനങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാനിറവില്‍ നടത്തിയ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസത്തിന്റെ ആഴങ്ങള്‍ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിലെത്തി ചേര്‍ന്നപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തില്‍ ഒരുക്കിയ പ്രദക്ഷിണ പാതയുടെ പ്രദക്ഷിണാരംഭത്തില്‍ നിന്നും പുറപ്പെട്ടിട്ടില്ലായിരുന്നതത്ര ജനങ്ങളാണ് വാത്സിംഗാമില്‍ എത്തിച്ചേര്‍ന്നിരുന്നത്.
ആഘോഷമായ സമൂഹ ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാളുമാരായ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഫാ. ആന്റണി ചുണ്ടലിക്കാട്ട്, സിഞ്ചെല്ലൂസ് റെവ. ഫാ ജിനോ അരീക്കാട്ട്, സിഞ്ചെല്ലൂസ് റെവ. ഫാ ജോര്‍ജ്ജ് ചേലക്കൽ, ആതിഥേയരായ കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിനു മുണ്ടുനടക്കൽ, അടക്കം നിരവധി വൈദികര്‍ സഹകാര്‍മ്മികരായി.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയില്‍ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാദ്ധ്യസ്ഥവും സഭയുടെ വളര്‍ച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ സംരക്ഷിക്കുവാനും കാത്തുസൂക്ഷിക്കുവാനും ചേര്‍ത്തുപിടിക്കുന്ന പരിശുദ്ധ അമ്മയുടെ കരങ്ങള്‍ സുദൃഢമാണ്. മാര്‍ത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തീര്‍ത്ഥാടനത്തിനെത്തിയവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, ഓരോ വര്‍ഷവും ഈ പുണ്യ സംഗമത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രചാരത്തിന്റെയും വളര്‍ച്ചയുടെയും നേര്‍ ചിത്രമാണ് വെളിവാക്കുന്നത്. യൂറോപ്പിലെ വിശ്വാസ വളര്‍ച്ചയില്‍ മലയാളികള്‍ വഹിക്കുന്ന സ്തുത്യര്‍ഹമായ പങ്ക് ,ഈ നാളുകളില്‍ വളരെ സുപ്രധാനമായ നിലയിലേക്ക് മുന്നേറുകയാണ് എന്ന വസ്തുതയും ഇത്തരം വലിയ ഭക്തജനപങ്കാളിത്തം കൊണ്ട് ഇന്നാട്ടിലെ സഭാധികാരികളും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും വളരെയധികം കഷ്ടതകള്‍ സഹിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്‌നേഹവും ഭക്തിയും വെളിവാക്കാന്‍ വാത്സിംഗാമിലേക്കെത്തുകയും തീര്‍ത്ഥാടനം വന്‍ വിജയമാക്കി മാറ്റുവാന്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാള്‍ നടത്തിപ്പുകാരായ കേംബ്രിഡ്ജ് സീറോ മലബാര്‍ കമ്മ്യൂണിറ്റി പ്രകടിപ്പിച്ചു..